തിരുവനന്തപുരം: കരയിലും കടലിലും ആകാശത്തും വികസനത്തിന്റെ സാധ്യതകൾ അവതരിപ്പിക്കുന്ന സ്വപ്നപദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെയാകും ഈ വൻകിട വികസന പദ്ധതികൾ ആരംഭിക്കുക.
അഞ്ചു വർഷത്തിനുള്ളിൽ കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുന്നതിനുള്ള "മിഷൻ സമുദ്ര'ആണ് സ്വപ്നപദ്ധതികളിലൊന്ന്. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, 17 നോണ്‍ മേജർ തുറമുഖങ്ങൾ, മറ്റു ജലസ്രോതസുകൾ എന്നിവയെ സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതികളാണു വിഭാവനം ചെയ്യുന്നത്.
കേരളത്തെ ഒരു പോർട്ട് സിറ്റിയായി വിഭാവനം ചെയ്തുകൊണ്ട് റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, നിർമാണ മേഖലകൾ, ഗ്രീൻഫീൽഡ് സിറ്റി എന്നിവയെല്ലാം ബന്ധിപ്പിച്ചു കൊണ്ടുള്ള മാരിടൈം സന്പദ് വ്യവസ്ഥയിലേക്കു കേരളത്തെ മാറ്റുന്നതാണ് മിഷൻ സമുദ്ര.
കേരളത്തിന്റെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്നു ജില്ലകളെയും ഏകീകൃത സാന്പത്തിക മേഖലയായി സംയോജിപ്പിക്കുന്ന സതേണ്‍ കേരള ഇക്കണോമിക് കോറിഡോർ ആണു രണ്ടാമത്തെ സ്വപ്നപദ്ധതി.
വിഴിഞ്ഞം ആഴക്കടൽ തുറമുഖം, തീരദേശത്തെ നിർണായക ധാതുസന്പത്ത്, അപൂർവ ധാതുക്കളുടെ നിക്ഷേപം, ബഹിരാകാശ സാങ്കേതിക സ്ഥാപനങ്ങൾ, ബ്ലൂ ഇക്കോണമി തുടങ്ങിയ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് ഈ സാന്പത്തിക ഇടനാഴി സൃഷ്ടിക്കുന്നത്. കൂടാതെ റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോറും സൃഷ്ടിക്കും.
സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതാണു മൂന്നാമത്തെ സ്വപ്നപദ്ധതിയായി ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്.
വിനോദസഞ്ചാരത്തിനും വ്യവസായ പദവി
തിരുവനന്തപുരം: വ്യവസായങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും വിനോദസഞ്ചാര മേഖലയ്ക്കും ലഭ്യമാക്കുമെന്നു സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം, കേരളത്തിൽ വിനോദസഞ്ചാരത്തെ മുൻഗണന മേഖലയായി മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി
. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന ദീർഘകാല ആവശ്യമാണ് സർക്കാർ ഇക്കുറി ബജറ്റ് പ്രഖ്യാപനത്തിലൂടെ നടപ്പിലാക്കുന്നത്. തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം വിനോദസഞ്ചാരത്തിനായി ഉപയോഗിക്കാവുന്ന വിധത്തിൽ നിയമഭേദഗതി കൊണ്ടുവരുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.
ഫോർട്ട് കൊച്ചി, മൂന്നാർ, കോവളം, ആലപ്പുഴ എന്നിവ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ’ഗ്രീൻ മാർഷൽസ്’ പദ്ധതി ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി സ്ത്രീകളെ ഗ്രീൻ മാർഷൽമാരായി പരിശീലിപ്പിക്കുകയും വിന്യസിക്കുകയും ചെയ്ത് ശുചിത്വം, ഉത്തരവാദിത്തപരമായ സന്ദർശക പെരുമാറ്റം, പരിസ്ഥിതി അവബോധം എന്നിവ പ്രോത്സാഹിപ്പിക്കും.
’ബ്രാൻഡ് വയനാട്’ ആശയം അവതരിപ്പിക്കും. സ്ത്രീകൾ നയിക്കുന്ന ടൂറിസം സംരംഭങ്ങൾ, ഹോംസ്റ്റേകൾ, ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ എന്നിവ സംസ്ഥാനത്തുടനീളം വിപുലീകരിക്കും.